Kerala
തിരുവനന്തപുരം: നഗരസഭാ കൗൺസിൽ യോഗത്തിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ ബിജെപി കൗൺസിലർമാർക്കെതിരെ പോലീസ് കേസെടുത്തു. കോൺഗ്രസ് വനിതാ കൗൺസിലർമാർ നൽകിയ പരാതിയിൽ ചെമ്പഴന്തി ഉദയനെ ഒന്നാം പ്രതിയാക്കിയാണ് മ്യൂസിയം പോലീസ് കേസെടുത്തത്.
ചെമ്പഴന്തി ഉദയനെ കൂടാതെ, ഗിരി, പാപ്പനംകോട് സജി, വയൽക്കട രതീഷ് എന്നിവർക്കെതിരെയും കേസെടുത്തു. കോൺഗ്രസ് വനിതാ കൗൺസിലർമാരായ ഷേർലി, അനിത അലക്സ് എന്നിവരാണ് പരാതി നൽകിയത്. കാപ്പാ കേസിൽ പ്രതിയായി ജയിലിൽ കഴിയുന്ന ആർ.സുഗതന്റെ രാജിക്കായി യുഡിഎഫ്-എൽഡിഎഫ് അംഗങ്ങൾ കൗൺസിലിൽ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു.
ഇതിനിടെ അജണ്ടകൾ പാസായെന്ന് പറഞ്ഞ് മേയർ കസേര വിട്ടതിന് പിന്നാലെ യുഡിഎഫ്-ബിജെപി കൗൺസിലർമാർ ഏറ്റുമുട്ടുകയായിരുന്നു. യോഗത്തിനുശേഷം ഹാജർ രജിസ്റ്ററിനെ ചൊല്ലിയുണ്ടായ പിടിവലിക്കിടെ കെ.എസ്.ശബരിനാഥാനും ചെമ്പഴന്തി ഉദയനും തമ്മിൽ ഏറ്റുമുട്ടി. ജയിലിലുള്ള ആർ. സുഗതനെ രക്ഷിക്കാൻ ഉദയൻ രജിസ്റ്റർ പിടിച്ചുവാങ്ങിയെന്നും ഇതിനിടെ വനിതാ കൗൺസിലർമാരെ കൈയേറ്റം ചെയ്തെന്നുമാണ് യുഡിഎഫിന്റെ പരാതി.
അതേസമയം യുഡിഎഫ് കൗൺസിലർമാർക്കെതിരെ ഇന്ന് പരാതി നൽകുമെന്ന് ബിജെപി അംഗങ്ങളും പറഞ്ഞു. കൈയാങ്കളിയുമായി ബന്ധപ്പെട്ട് കൂടുതൽ ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം : സംസ്ഥാനത്തെ വ്യവസായ നേട്ടങ്ങളെച്ചൊല്ലി നിയമസഭയിൽ മന്ത്രി പി.രാജീവും മുൻ വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയും തമ്മിൽ വാദപ്രതിവാദം.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സംസ്ഥാനത്ത് ആരംഭിച്ച ചെറുതും വലുതുമായ പദ്ധതികളെ സംബന്ധിച്ചു ചോദ്യോത്തരവേളയിൽ മന്ത്രി രാജീവ് വിശദീകരിച്ചു. കഴിഞ്ഞ പത്തുവർഷം കേരളത്തിൽ ലോഡ്ഷെഡിംഗും പവർകട്ടും ഇല്ലായിരുന്നു. നമ്മുടെ കുട്ടികൾക്കു ഇതു രണ്ടും എന്താണെന്നും പോലും അറിയില്ല. ഡിക്ഷണറിയിൽ പോലും ഈ രണ്ടു വാക്കുകൾ ഇല്ലെന്നും കേരളം ഈ കാലത്താണു വ്യവസായ രംഗത്തു ഏറെ അഭിവൃദ്ധിപ്പെട്ടതെന്നും മന്ത്രി രാജീവ് പറഞ്ഞു.
മന്ത്രിയുടെ മറുപടിക്കിടെ മുൻ വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഇടപെട്ടു. പത്തുകൊല്ലം മുന്‍പാണു പരശുരാമൻ മഴു എറിഞ്ഞു കേരളം സൃഷ്ടിച്ചതെന്ന് മന്ത്രി പറയാത്തത് ഭാഗ്യമെന്നായിരുന്നു കുഞ്ഞാലികുട്ടിയുടെ പരിഹാസം. ഇതോടെ ഇരുവരും തമ്മിൽ വാദപ്രതിവാദമായി.
കേരളത്തിൽ 15 വയസുള്ള കുട്ടിക്ക് പവർക്കെട്ടും എന്താണെന്ന് അറിയില്ലെന്നും ഇതാണ് വ്യവസായ രംഗത്തെ കേരളത്തിന്റെ വലിയ മുന്നേറ്റമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. പത്തുവർഷത്തിനിടെ ലോഡ് ഷെഡിംഗും പവർക്കട്ടും അപ്രത്യക്ഷമാക്കുന്ന നേട്ടം കേരളത്തിന്റെ വൈദ്യുത ഉത്പാദനരംഗത്തു കൈവരിക്കാനായി. ഇതിനെ പ്രതിപക്ഷാംഗങ്ങൾ പരിഹസിച്ചപ്പോൾ എവിടെയെങ്കിലും പവർക്കെട്ട് ഉണ്ടെങ്കിൽ അതു സഭയിൽ തന്നെ പറയാമെന്നു മന്ത്രി വെല്ലുവിളിച്ചു.
ചിലർ പത്തുവർഷമായി ഇരുട്ടിലാണ്. അവരെ രക്ഷപ്പെടുത്താനാകില്ല. സ്വയം ഇരുട്ടിൽ കഴിയുന്നവരെ വെളിച്ചത്തിലേക്കു കൊണ്ടുവരാനുള്ള അസാധാരണ ശേഷിയോ മാന്ത്രികവടിയോ എന്റെ കൈയിലില്ല. ലണ്ടനിലെ ഇക്കണോമിസ്റ്റ് എന്ന വാരികയുടെ ലെഫ്റ്റ് പാരഡൈസ് എന്ന ലേഖനം ചൂണ്ടിക്കാട്ടി തന്റെ വാദങ്ങളെ മന്ത്രി ബലപ്പെടുത്തി.
ഇതിനിടെ കുഞ്ഞാലിക്കുട്ടി വീണ്ടും ഇടപെട്ടു. കഴിഞ്ഞ പത്തുവർഷത്തിനിടെ നിങ്ങൾ കൊണ്ടുവന്ന മെഗാപ്രോജക്ട് എന്താണെന്ന് അദ്ദേഹം ചോദിച്ചു. മെട്രോയുടെ തുടക്കം ഇ.കെ. നായനാരുടെ കാലാത്തായിരുന്നുവെന്നതു മറക്കരുതെന്നു മന്ത്രി പറഞ്ഞു. മെട്രോയെ സിംഗപൂർ കന്പനിക്കു വിൽക്കാൻ ശ്രമിച്ചപ്പോൾ അതിനെതിരെ കേരളം നടത്തിയ വലിയ സമരങ്ങളുടെ ഭാഗമായാണു ഡിഎംആർസിക്ക് അതു ലഭിച്ചതെന്നും മന്ത്രി രാജീവ് പറഞ്ഞു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ തിരുവനന്തപുരം വഞ്ചിയൂരിൽ സംഘർഷം.
വഞ്ചിയൂരിലെ ഒന്നാം ബൂത്തിൽ നൂറിലേറെ കള്ളവോട്ടുകൾ സിപിഎം ചെയ്തെന്നാണ് ആരോപണം. സിപിഎം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യുന്നതിനിടെയാണ് തങ്ങളെ മര്‍ദിച്ചതെന്ന് മര്‍ദനമേറ്റ ബിജെപി പ്രവര്ത്തകന് പ്രതികരിച്ചു.
റീ പോളിംഗ് വേണമെന്ന് ബിജെപി പ്രവർത്തകർ ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് മര്‍ദനമേറ്റ ബിജെപി പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധം നടത്തുകയാണ്.
Kerala
തൃശൂർ: വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്കായതിനെ ചൊല്ലി സംഘര്‍ഷം. ചെറുതുരുത്തി വെട്ടിക്കാട്ടിരി കെജെഎം ഓഡിറ്റോറിയത്തിലെ വിവാഹവിരുന്നിനിടെയാണ് നാട്ടുകാരുമായി സംഘര്‍ഷമുണ്ടായത്.
നിരവധി ആഡംബര കാറുകളിലാണ് വിവാഹ സംഘം വെട്ടിക്കാട്ടിരി മണ്ഡപത്തിന് സമീപം എത്തിയത്. ഇതോടെ റോഡിൽ വൻ ഗതാഗതക്കുരുക്കുണ്ടായി. ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ റോഡിൽ കുടുങ്ങിയതോടെ നാട്ടുകാർ ഇടപെട്ടു.
ഇതോടെ വാക്കേറ്റമുണ്ടാവുകയും ചിലർക്ക് മർദനമേൽക്കുകയും ചെയ്തു. തുടർന്ന് ഇരു വിഭാഗവും കല്ലെറിഞ്ഞതോടെ സംഘർഷം രൂക്ഷമായി. കല്ലേറിൽ രണ്ടുപേർക്ക് പരിക്കേറ്റു.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ചെറുതുരുത്തി പോലീസ് ലാത്തി വീശിയതോടെയാണ് സംഘർഷത്തിന് അയവുവന്നത്. അഞ്ച് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തെന്നും കണ്ടാൽ അറിയാവുന്ന 25 പേർക്കെതിരെ കേസെടുത്തെന്നും എസ്എച്ച്ഓ പറഞ്ഞു.
Kerala
കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ എസ്എഫ്ഐ യുഡിഎസ്എഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് വിദ്യാര്‍ഥികൾക്ക് പരിക്ക്. പരിക്കേറ്റ യുഡിഎസ്എഫ് പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ പരാതി നൽകിയിട്ടും കേസ് എടുക്കാത്തതിൽ പ്രതിഷേധിച്ച് തേഞ്ഞിപ്പലം പോലീസ് സ്റ്റേഷനിൽ യുഡിഎസ്എഫ് നേതാക്കൾ കുത്തിയിരുപ്പ് സമരം നടത്തുകയാണ്. കെഎസ്യു സംസ്ഥാന ട്രഷറർ കെ.ബി.ആദിൽ, എംഎസ്എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ് എന്നിവരാണ് കുത്തിയിരിപ്പ് സമരം നടത്തുന്നത്.
സര്‍വകലാശാലയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷം ഉണ്ടായിരുന്നു. തുടർന്ന് ഇരു വിദ്യാര്‍ഥി സംഘടനകളിലെ പ്രവര്‍ത്തകരും തമ്മില്‍ പലപ്പോഴായി ഏറ്റുമുട്ടല്‍ ഉണ്ടായിട്ടുണ്ട്. സംഘർഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്.
International
കാബൂൾ: ബെഹ്രാംപുർ ജില്ലയിലെ അതിർത്തി മേഖലയിൽ താലിബാൻ നടത്തിയ മിന്നൽ ആക്രമണത്തിൽ 58 പാക് സൈനികര്‍ കൊല്ലപ്പെട്ടു. 30ലേറെ സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. കാബൂളിലെ സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ പാക്കിസ്ഥാനാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
ഒരു ആക്രമണത്തിനും ഉത്തരംകിട്ടാതെ പോകില്ലെന്നും താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. ഏറ്റുമുട്ടലിൽ 20 അഫ്ഗാൻ സൈനികരും കൊല്ലപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി. അഫ്ഗാനിസ്ഥാന് ഞങ്ങളുടെ കര, വ്യോമ അതിർത്തികൾ സംരക്ഷിക്കാനുള്ള അവകാശമുണ്ട്. അതിനാൽ ഒരു ആക്രമണത്തിനും മറുപടി നൽകാതിരിക്കില്ല.
പാക്കിസ്ഥാൻ അവരുടെ രാജ്യത്ത് ഒളിച്ചിരിക്കുന്ന ഐഎസ് അംഗങ്ങളെ പുറത്താക്കുകയോ ഇസ്ളാമിക് എമിറേറ്റിന് കൈമാറുകയോ ചെയ്യണം. അഫ്ഗാനിസ്ഥാൻ ഉൾപ്പെടെ ലോകത്തെ പലരാജ്യങ്ങൾക്കും ഐഎസ് ഒരു ഭീഷണിയാണെന്ന് സബീഹുള്ള മുജാഹിദ് പറഞ്ഞു.
അതേസമയം അതിർത്തിയിൽ രൂക്ഷമായ ഏറ്റുമുട്ടൽ തുടരുകയാണ്. പാക്കിസ്ഥാന്റെ പോസ്റ്റുകളിൽ ആക്രമണം നടത്തിയെന്നും 25 പോസ്റ്റുകൾ പിടിച്ചെടുത്തെന്നും അഫ്ഗാൻ അധികൃതർ വ്യക്തമാക്കി.
Kerala
കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരസ്പരം പോരടിച്ച് കെഎസ്യുവും എംഎസ്എഫും. മുട്ടിൽ ഡബ്ലൂഎംഒ കോളജ് തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം എംഎസ്എഫ് മുട്ടിലിൽ നടത്തിയ പ്രകടനത്തിലാണ് കോൺഗ്രസ് നേതാക്കളെ അതിരൂക്ഷമായി വിമർശിച്ച് മുദ്രാവാക്യം മുഴക്കിയത്.
കോൺഗ്രസ് നേതാക്കളായ ഐ.സി.ബാലകൃഷ്ണനും, ടി.സിദ്ധിഖും നിയമസഭ കാണില്ലെന്ന് ഭീഷണിയും എംഎസ്എഫ് മുഴക്കി. ഇരു നേതാക്കളുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തി ബാനർ പിടിച്ചായിരുന്നു പ്രകടനം. തർക്കത്തെ തുടർന്ന് പല കോളജുകളിലും എംഎസ്എഫും കെഎസ്യുവും സഖ്യം ഉണ്ടായിരുന്നില്ല.
അതേസമയം കോഴിക്കോട് കൊടുവള്ളി ഓർഫനേജ് കോളജിൽ വിജയിച്ച കെഎസ്യു എംഎസ്എഫിന് എതിരെ ബാനർ ഉയർത്തി പ്രകടനം നടത്തി. എംഎസ്എഫ് തോറ്റു മതേതരം ജയിച്ചു എന്നായിരുന്നു കെഎസ്യു ഉയർത്തിയ ബാനർ.
National
കട്ടക്ക്: ദുർഗാപൂജ ആഘോഷങ്ങൾക്കിടെയുണ്ടായ സംഘർഷത്തിന് പിന്നാലെ ഒഡീഷയിലെ കട്ടക്കിൽ കർഫ്യൂ പ്രഖ്യാപിച്ചു. ദാരാഘബസാർ പ്രദേശത്തെ ഹാത്തി പൊഖാരിക്ക് സമീപം കഴിഞ്ഞ ദിവസം പുലർച്ചെ 1.30 നായിരുന്നു സംഭവം.
കഥജോഡി നദിയുടെ തീരത്തുള്ള ദേബിഗരയിലേക്ക് നിമജ്ജന ഘോഷയാത്ര നീങ്ങുന്നതിനിടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഉച്ചത്തിൽ പാട്ട് വച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
സംഘർഷത്തെ തുടർന്ന് നഗരത്തിൽ 36 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചു. മേഖലയിൽ ഇന്റർനെറ്റ് നിരോധനവും നിലവിൽ വന്നു. സെൻസിറ്റീവ് പ്രദേശങ്ങളിൽ കൂടുതൽ പോലീസ് സേനയെ വിന്യസിക്കാനും അധികൃതർ തീരുമാനിച്ചു.
ക്രമസമാധാന പാലനത്തിൽ ഭരണകൂടം പൂർണ പരാജയമാണെന്ന് ആരോപിച്ച് വിശ്വഹിന്ദു പരിഷത്ത് തിങ്കളാഴ്ച 12 മണിക്കൂർ ബന്ദ് പ്രഖ്യാപിച്ചു. ഘോഷയാത്രയ്ക്കിടെ ഉച്ചത്തിൽ പാട്ടുവച്ചത് ചില നാട്ടുകാർ എതിർത്തതിനെ തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്ന് പോലീസ് പറഞ്ഞു.
ജനക്കൂട്ടം ഘോഷയാത്രയ്ക്ക് നേരെ കല്ലുകളും ഗ്ലാസ് കുപ്പികളും എറിയാൻ തുടങ്ങിയതോടെ ഏറ്റുമുട്ടലിലേക്ക് നീങ്ങി. ആക്രമണത്തിൽ കട്ടക്ക് ഡിസിപി ഖിലാരി ഋഷികേശ് ദിനിയാൻഡിയോ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.